തൃശൂർ : ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകു വിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പകരം വെങ്കലത്തിലുള്ള ഗരുഡ പ്രതിഷ്ഠ നടത്തും.കണ്ണൂർ സ്വദേശിയായ ശില്പി കാനായി ഉണ്ണിയാണ് ശില്പം പണിയുന്നത്.
നിലവിലുള്ള ഗരുഡൻ്റെ അതേ അളവും രൂപഭാവവും മാറാതെ വിഷു എത്തുന്നതോടെ ഗുരുവായൂരിലേക്ക് വരുന്നവരെ സ്വാഗതമോതുക മിഴിവുള്ള വെങ്കലഗരുഡനായിരിക്കും.നിലവിലുള്ള മഞ്ജുളാൽ ഗരുഡന് 55 കൊല്ലം പഴക്കമുണ്ട്. കോയമ്പത്തൂർ സ്വദേശി കൃഷ്ണനായിരുന്നു ശില്പി.

ഇതോടൊപ്പം മഞ്ജുള എന്ന ഭക്തയു ടെ ശില്പവും നിർമിക്കുന്നുണ്ട്. ഗുരുവായൂരപ്പന് നിത്യവും മാല ചാർത്തിയിരുന്ന ഭക്ത എന്ന നിലയ്ക്ക്, മാല പിടിച്ചുനിൽക്കുന്ന മഞ്ജുളയുടെ രൂപമാണ് നിർമിക്കുന്നത്.
മഞ്ജുളാൽത്തറയിൽ അതുകൂടി സ്ഥാപിക്കും. കരിങ്കല്ലുകൊണ്ട് ഉയർത്തിക്കെട്ടി തറ മനോഹരമാക്കുകയും ചെയ്യും. മഞ്ജുളാൽമരം മാറ്റിസ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്.
മരത്തിന് കേടുപാടുകളുണ്ട്. കാർഷിക സർവകലാ ശാലയിലെ വിദഗ്‌ധരുമായി ഇത് ചർച്ച ചെയ്തും തന്ത്രിയുൾപ്പെടെയുള്ള ആചാര്യന്മാരുടെ നിർദേശങ്ങൾക്കനുസരിച്ചുമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. ആലിന് പടിഞ്ഞാറു ഭാഗത്തെ കുചേലൻ്റെ ശില്പവും മാറ്റിപ്പ ണിയും.
എല്ലാം പൂർത്തിയായാൽ മഞ്ജുളാൽത്തറ ഗുരുവായൂരിനു പുതിയൊരു മുഖമായിരിക്കും സമ്മാനിക്കുക. ഒരുകോടി രൂപയുടെ പദ്ധതിയാണ്.വെങ്കലം പൊതിയൽകൂടി പൂർത്തിയായാൽ പുതിയ ഗരുഡന് നാലായിരത്തോളം കിലോ ഭാരം വരും. എട്ടടിനീളവും 16 അടി വീതിയുമുണ്ട്. 3000 കിലോ കളിമണ്ണ് വേണ്ടിവന്നു.