അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉൾപ്പെടുത്തിയത്.

ഈ വാർത്ത ഷെയർ ചെയ്യാം

പുതിയ അദ്ധ്യയനവർഷം മുതൽ പാഠ്യവിഷയത്തിൽ പോക്സോ നിയമം കൂടി ഉൾപ്പെടുത്തും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ നിയമം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.

ഹൈക്കോടതി തുടർച്ചയായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം. പുതിയ അദ്ധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയിൽ ഹാജരാക്കും. പോക്സോ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോക്സോ നിയമം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താമോ എന്ന ആശയം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുന്നോട്ട് വെച്ചത്. പിന്നാലെ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധസമിതിയെയും തീരുമാനിച്ചു. വിദഗ്ധസമിതിയുടെ ശുപാർശയിൽ 2022 ആഗസ്റ്റ് 26ന് പോക്സോ നിയമം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. പിന്നാലെ എഴുപതിലധികം തവണ ഹൈക്കോടതി വിഷയത്തിൽ വാദം കേട്ടു. വിദഗ്ധസമിതിയിലെ അഭിഭാഷകരായ അഡ്വ. എ. പാർവതി മേനോനും അഡ്വ. ജെ. സന്ധ്യയുമാണ് പോക്സോ നിയമവുമായി ബന്ധപ്പെട്ട് പാഠപുസ്തകം തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചത്. കഥ പോലെ നിയമത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്ന രീതിയിലാകും പാഠങ്ങൾ. വിദഗ്ധസമിതി നിർദ്ദേശം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ഫെബ്രുവരി 23ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എൻ.സി.ആർ.ടി., എസ്.സി.ഇ.ആർ.ടി. സിലബസിൽ വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഇല്ല.

ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോക്സോ നിയമം അടുത്ത അദ്ധ്യയന വർഷത്തിൽ എൻസിഇആർടിയും ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയും വിദഗ്ധ സമിതി പ്രകടിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ചെറുക്കുന്നതിനുള്ള പോക്സോ നിയമം പാഠ്യവിഷയമാകുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!