സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ വാര്‍ഡുകള്‍ വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാര്‍ഡുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്.
വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും.
അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർനിർണം പൂർത്തിയാക്കും. ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണ് വാർഡ് പുനർനിർണയിക്കുന്നത്.