തിരുവനന്തപുരം ; വർക്കലസംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളില്‍ നിന്ന് തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി താഴേക്കു ചാടിയ സംഭവത്തിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
താൻ ക്രൂരമായ ലെെംഗിക പീഡനത്തിനിരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെളിപ്പെടുത്തി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ഇവരിൽനിന്ന് ക്രൂരമായ പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ക്രൂരതകളെ തുടർന്ന് ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പൊലീസിനോടു പറഞ്ഞു.
സുഹൃത്തായ യുവാവിനൊപ്പമെത്തിയ തനിക്ക് ജ്യൂസിൽ ലഹരി കലർത്തി നൽകുകയായിരുന്നു. അതിനുശേഷം നാല് ദിവസത്തോളം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നൽകി.
പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടേത് ആത്മഹത്യാശ്രമമെന്നാണ് കരുതിയിരുന്നത്. എന്നാൽ യുവതിയുടെ മൊഴി പുറത്തുവന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.
കേസിൽ യുവതിയുടെ മൊഴി നിർണായകമായി മാറിക്കഴിഞ്ഞു. യുവാക്കൾ തന്നെക്കൊണ്ട് മദ്യം നിർബന്ധിച്ച് കുടിപ്പിച്ചതായി യുവതി പറയുന്നു. യുവതി താഴേക്ക് വീണതിനെ തുടർന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. സംഭവം നടന്നത് വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണച്ചുമതല വർക്കല പോലീസിനാണ്. ഇതുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നതും.
2024 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45ഓടെയാണ് യുവതി ഹെലിപ്പാഡ് കുന്നിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് ചാടിയത്. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. അവിടെവച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിർണ്ണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നതും.