നടൻ വിനോദ് തോമസിന്റെ മരണം: കാറിലെ എ സി വില്ലനായതെങ്ങനെ?
കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. അങ്ങനെയെങ്കില്‍ കാറിലെ എസി അപകടമായതെങ്ങനെ? എന്നാല്‍ അപകടമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അപകടം എങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കാം :
സാധാരണ പെട്രോള്‍, ഡീസലിന്റെ പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനം വെച്ച് വിഷം അല്ലാത്ത കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാല്‍ അപകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇതില്‍ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടക്കാം. അങ്ങനെയെങ്കില്‍ ഇത് കുറെ സമയം ശ്വസിച്ചാല്‍ മരണം സംഭവിക്കാം.
മദ്യപിച്ചോ അല്ലാതെയോ ‘എസി’ യില്‍ ഉറങ്ങിപ്പോകുന്ന പലര്‍ക്കും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാല്‍, അത് രക്തത്തിലെ ഓക്‌സിജന്റെ അളവു കുറച്ച് മരണത്തിനു കാരണമായിത്തീരുന്നു.
എസി ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാല്‍ കാറിനുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവു കൂടുകയും സാധാരണ നാം ശ്വസിക്കുന്ന വായുവിലെ ഓക്‌സിജന്‍ രക്തത്തിലെ ഹീമോഗ്ലാബിനുമായി ചേര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു.
എന്നാല്‍ ഓക്‌സിജനൊപ്പം കാര്‍ബണ്‍ മോണോക്‌സൈഡും ശരീരത്തിലെത്തിയാല്‍ ഹീമോഗ്ലോബിന്‍ മുന്‍ഗണന കൊടുക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിനൊപ്പം ചേരാനാണ്. ഇത് കൂടുതല്‍ ശരീരത്തിനുള്ളിലെത്തിയാല്‍ ഹീമോ ഗ്ലോബിനോടൊപ്പം കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങള്‍ നശിക്കുകയും ഏതാനും മിനിറ്റുകള്‍ കൊണ്ട് മരണത്തിനിടയാകുകയും ചെയ്യും. ശ്വാസതടസ്സം, ഛര്‍ദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാലുള്ള അപകടലക്ഷണങ്ങളാണ്. ഇനി കാറിനുള്ളില്‍ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാല്‍ എത്രയും വേഗം പുറത്തുകടക്കാന്‍ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആള്‍ ബോധരഹിതനാണെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നതും ഇത്തരത്തില്‍ അപകടമുണ്ടാകാം. അഥവാ അങ്ങനെ പോകേണ്ടിവന്നാല്‍ തന്നെ വിന്‍ഡോ 3-4 സെ.മീ എങ്കിലും ഉയര്‍ത്തിവയ്ക്കുക. പവര്‍ വിന്‍ഡോ ആണെങ്കില്‍ ഇതും അപകടകരമാണ്. കൂടാതെ ഗാരേജിനുള്ളില്‍ എന്‍ജിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ട കാറില്‍ കിടന്നുറങ്ങിപ്പോയി ആള്‍ മരണപ്പെട്ട വാര്‍ത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളില്‍ വിന്‍ഡോ ഉയര്‍ത്തിവച്ച് കാര്‍ പാര്‍ക്ക് ചെയ്ത് ഇരിക്കരുത്.