നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകസമിതി അംഗവും മുതിർന്ന എംപിയുമായ ശശി തരൂര്‍. ക്ഷണം ഉണ്ടായിരുന്നില്ല. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് യാതൊരു വിവരവും പറഞ്ഞിരുന്നുമില്ല. ക്ഷണിച്ചാൽ പോകുമായിരുന്നെന്നും ക്ഷണിക്കാത്ത ഇടത്തേക്ക് പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എത്തിയപ്പോഴും ഒരു മെസ്സേജുപോലും കിട്ടിയില്ല. ആര്യാടൻ ഷൗക്കത്തുമായുള്ള ബന്ധത്തെക്കുറിച്ചും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരും ആവശ്യപ്പെട്ടില്ല. താനില്ലാതെ തന്നെ നിലമ്പൂർ ജയിക്കട്ടെ. തിരുവനന്തപുരത്തെ ചിലനേതാക്കൾ നിലമ്പൂരിൽ നേരിട്ട് എത്തി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിനുള്ള ഫലം കിട്ടട്ടെ എന്നും പറഞ്ഞ തരൂർ നേരിട്ട് ഇതിനെക്കുറിച്ച് പറയാനുള്ള സമയം ആകുമ്പോൾ സംസാരിക്കാം എന്നും പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായുള്ള വിയോജിപ്പും ശശി തരൂർ പരസ്യമായി വ്യക്തമാക്കി. ഇന്നത്തെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാൽ പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. തരൂരിന്റെ അസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ശ്രദ്ധേയമായിരുന്നു