തൃശൂർ: അവിവാഹിതരായ ദമ്പതികൾ നവജാതശിശുക്കളെ കുഴിച്ചുമൂടിയെന്ന വിവരം പുറത്ത്. തൃശൂർ പുതുക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ വെളളിക്കുളങ്ങര സ്വദേശികളായ 26കാരനും 21കാരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദോഷം തീർക്കുന്നതിനായി ഇവർ കുഞ്ഞുങ്ങളുടെ അസ്ഥി പെറുക്കി സൂക്ഷിച്ചിരുന്നതായാണ് പുതുക്കാട് പൊലീസ് നൽകുന്ന വിവരം.
ഇന്ന് രാവിലെയാണ് രണ്ട് നവജാതശിശുക്കളുടെ അസ്ഥികൾ സഞ്ചിയിലാക്കി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവം അറിഞ്ഞയുടൻ തന്നെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു തവണ ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണോ എന്നതിലും അന്വേഷണം നടക്കുകയാണ്. മൂന്ന് വർഷം മുൻപാണ് ഇവർക്ക് ആദ്യമായിട്ട് ഒരു കുഞ്ഞ് ജനിച്ചത്. കുഞ്ഞ് മരിച്ചെന്നാണ് യുവതി യുവാവിനോട് പറഞ്ഞത്. തുടർന്ന് ഇരുവരും കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു.ഭാവിയിൽ ദോഷം വരാതിരിക്കാൻ വേണ്ടിയാണ് കുഞ്ഞിന്റെ അസ്ഥികൾ പെറുക്കി സൂക്ഷിച്ചത്. തൊട്ടടുത്ത വർഷവും ഇവർക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്നു. അതിനെയും കുഴിച്ചിട്ടതിനുശേഷം അസ്ഥികൾ പെറുക്കി സൂക്ഷിക്കുകയായിരുന്നു. യുവതിയുടെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നിയതോടെയാണ് യുവാവ് അസ്ഥികഷ്ണങ്ങളുമായി സ്റ്റേഷനിലെത്തിയത്. ഇവരുടെ വിശദമായ മൊഴി ശേഖരിച്ചുക്കൊണ്ടിരിക്കുകയാണ്.