തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി–കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.
വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മാർച്ച് 13 മുതൽ മംഗളൂരു–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ട്രെയിൻ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്ന് ബുധൻ ഒഴികെ ആഴ്ചയിലെ ആറു ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.
തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു