എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി’ലാണ് പരാമർശം

ഈ വാർത്ത ഷെയർ ചെയ്യാം

ഹാരപ്പൻ സംസ്കാരത്തെ ‘സിന്ധു- സരസ്വതി നാഗരികത’ എന്ന് വിശേഷിപ്പിച്ച് എൻസിഇആർടിയുടെ പുതിയ ടെക്സ്റ്റ്ബുക്ക്.

ആറാം ക്ലാസ്സിലെ പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്‌തമായ ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി’ലാണ് സിന്ധു നദീതട സംസ്കാരത്തെ ഹിന്ദു ദൈവത്തോട് ഉപമിച്ചുകൊണ്ടുള്ള പ്രയോഗമുള്ളത്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി പുറത്തിറക്കിയ ആദ്യ പുസ്തകമാണ് ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ട്’. പഴയ പാഠപുസ്തകത്തിൽ ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ സരസ്വതി നദിയുടെ വരൾച്ചയുമായി ബന്ധപ്പെടുത്തി ആയിരുന്നില്ല നൽകിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ പുസ്തകത്തിൽ ‘സിന്ധു- സരസ്വതി’ നദീതട സംസ്കാരമായുള്ള വിശേഷണങ്ങൾ മുതൽ ‘സരസ്വതി’ നദിയെക്കുറിച്ചുള്ള ഒന്നിലധികം പരാമർശങ്ങൾ വരെ ഉൾപ്പെടുന്നു.

നിലവിലെ അക്കാദമിക് സെഷൻ മുതൽ സ്കൂളുകളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് പാഠപുസ്തകം പുറത്തിറക്കിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ എംസി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ വികസിപ്പിച്ചെടുത്തത്. എഴുത്തുകാരി സുധാ മൂർത്തി, ബിബേക് ദെബ്രോയ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർപേഴ്‌സൺ ഡോ. ചാമു കൃഷ്ണ ശാസ്ത്രി, ആർഎസ്എസ്- അനുബന്ധ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം മഞ്ജുൾ ഭാർഗവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.

സംസ്കൃത പദങ്ങൾ ഉൾപ്പെടുത്തുക മുതൽ സമയം കണക്കാക്കുന്ന ഗ്രീൻവിച് രേഖയ്ക്ക് വരെ പകരം പദം പാഠപുസ്തകത്തിലുണ്ട്. ‘ഗ്രീൻവിച് മെറിഡിയൻ’ നിശ്ചയിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നതായാണ് പുസ്തകത്തിൽ പറയുന്നത്. അതിനെ ‘മധ്യരേഖാ’ എന്നറിയപ്പെട്ടിരുന്നു എന്നും ഉജ്ജയിനിലൂടെയാണ് കടന്നുപോയിരുന്നതെന്നും പുസ്തകത്തിൽ ചൂണ്ടികാട്ടുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും അസമത്വത്തെയും കുറിച്ചുള്ള പരാമർശങ്ങളും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പഴയ പുസ്തകത്തിൽ ദളിത് എന്ന വാക്കിന്റെ നിർവചനം ഉണ്ടായിരുന്നെങ്കിൽ പുതിയതിൽ അത് നീക്കം ചെയ്തു.

നേരത്തെ ചരിത്രത്തിനും രാഷ്ട്രതന്ത്രത്തിനും ഭൂമിശാസ്ത്രത്തിനും വെവ്വേറെ പാഠപുസ്‌തകങ്ങളുണ്ടായിരുന്നുവെങ്കിൽ നിലവിലത് സാമൂഹ്യ ശാസ്ത്രത്തിന്റെ ഏക പാഠപുസ്തകമായി മാറ്റിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച്, “ആഭ്യന്തര വിഷയങ്ങൾ, ശാസ്ത്രം, കലകൾ, കരകൗശലങ്ങൾ, കായികം എന്നിവയിലുടനീളമുള്ള ഗോത്രവർഗ- പ്രാദേശിക വിഭാഗങ്ങൾക്കിടയിലുള്ള ജ്ഞാനം പരമ്പരാഗത ഇന്ത്യൻ അറിവുകൾ പാഠ്യപദ്ധതിയിൽ കൃത്യമായി ഉൾപ്പെടുത്താൻ” ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് ടെക്സ്റ്റ്ബുക്കുകളിൽ എൻസിഇആർടി കൊണ്ടുവന്നിട്ടുള്ളത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!