ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

കർണാടകയിലെ ഷിരൂരിൽ മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്.

അർജുൻ കാണാതായ അംഗോളയിൽ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിൽ പറയുന്നു. പൊലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവർത്തനമാണ് അവിടെ നടത്തുന്നത്. അംഗോളയിലെ രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങൾ കുറവാണെന്ന് പറയുന്നത് ശരിയല്ല എന്നും കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതുകൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവർത്തനം ഏകോപിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഒരു പൊലീസുകാരൻ അനൗദ്യോഗികമായി തന്നോടു പറഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.

‘‘ഞാനിപ്പോൾ കർണാടകയിൽ അംഗോളയ്ക്ക് അടുത്താണ് നിൽക്കുന്നത്. ദുരന്തം നടന്ന സ്ഥലമൊക്കെ ഇന്നലെ ഞാൻ സന്ദർശിച്ചു. പല ആളുകളുമായി സംസാരിച്ചു, പൊലീസുകാരോടും സംസാരിച്ചിരുന്നു. എനിക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. ഞാൻ പറയുന്ന കാര്യം ഔദ്യോഗികമല്ല. ഞാൻ അവിടെ ചെന്ന സമയത്താണ് അർജുന്റെ ലോറിയുടെ സൂചന രക്ഷാപ്രവർത്തകർക്കു കിട്ടുന്നത്. ഇന്നലത്തെ അവസ്ഥ വച്ച് നോക്കിയാൽ വളരെ നല്ല പ്രവർത്തനമാണ് നടക്കുന്നത്. മൂന്നുനാലു ആംബുലൻസ് റെഡി ആക്കി നിർത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്, ഒന്നിനും ഒരു കുറ്റവും പറയാനില്ല.

പക്ഷേ കുറച്ചു ദിവസം മുൻപ് ഇങ്ങനെ ആയിരുന്നോ എന്ന് എനിക്കറിയില്ല. കാരണം പല ആളുകളും പല രീതിയിൽ ആണ് പറയുന്നത്. ജെസിബി ഒന്നും അധികം ഉണ്ടായിരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞത്. അവിടുത്തെ പൊലീസുകാരുമായി സംസാരിച്ചപ്പോൾ അവർ പറയുന്നത് ‘‘നിങ്ങൾ ഈ ഒരു സ്പോട് മാത്രമാണ് കാണുന്നത്. പക്ഷെ ഇവിടെ മാത്രമല്ല കാർവാർ മുതൽ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ ഞങ്ങൾക്ക് നോക്കേണ്ടതുണ്ട്, ഇവിടെ മാത്രമല്ല ഞങ്ങൾ, പ്രവർത്തിച്ചത് നിങ്ങൾ ഇവിടെ മാത്രം നോക്കിയതുകൊണ്ടാണ് ജെസിബി കുറവ് എന്ന് തോന്നിയത്’’ എന്നൊരു അനൗദ്യോഗിക സംസാരം വന്നു. ഞാൻ ഈ ദുരന്തം നടന്ന സ്ഥലത്തിന്റെ വളരെ അടുത്ത് എത്തിയിരുന്നു.

ഞങ്ങളെല്ലാം നിൽക്കുന്ന സ്ഥലത്ത് ഹോട്ടലും മറ്റും ഉണ്ടായിരുന്നതാണ്. ആദ്യം മുതലേ നാട്ടുകാർ പറയുന്നത് ലോറി മണ്ണിനടിയിൽ അല്ല പുഴയിലായിരിക്കും ഉണ്ടാവുക എന്നാണ്. പക്ഷേ ആരൊക്കെയോ വഴിതിരിച്ചു വിട്ടിട്ടാണ് കരയിൽ തിരഞ്ഞുകൊണ്ടിരുന്നതെന്നും അവിടെനിന്ന് കോരിമാറ്റിയ മണ്ണാണോ പുഴയിൽ ലോറിയുടെ മുകളിൽ വന്നതെന്നും ഒരു സംശയമുണ്ട്. ഓരോരുത്തരും ഓരോ രീതിയിൽ ആണ് പറയുന്നത്. ഒൻപതു മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ ഒരു ഹോട്ടൽ നടത്തുന്ന ആളുണ്ടായിരുന്നു, അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് എല്ലാവരും പറയുന്നത്. കുറെ ലോറിക്കാരോട് സംസാരിക്കാൻ പറ്റി. അവർ പറഞ്ഞത് അവർക്കൊക്കെ ലൈറ്റൊക്കെ ഇട്ടുകൊടുത്ത് നല്ല സഹായം ചെയ്യുന്ന ആളായിരുന്നു ഹോട്ടലുടമ എന്നാണ്. ഹോട്ടലുകാരനും ഭാര്യയും രണ്ടുമക്കളും അടക്കം അഞ്ചുപേരോളം അവിടെ മരിച്ചു. അതല്ലാതെ നാലുപേര് വേറെ മരിച്ചു.

ആ വീടുകളിൽ ഒക്കെ പോയി അവർക്കൊക്കെ എന്തെങ്കിലും സഹായം ചെയ്യാനായി ശ്രമിച്ചെങ്കിലും അവിടെവരെ എത്താൻ കഴിഞ്ഞില്ല. ഭാഷയുടെ ഒരു പ്രശ്നവും ഉണ്ട് അവർ സംസാരിക്കുന്നത് തുളുവിലാണ്. ഗോവ മംഗലാപുരം ഹൈവേയിൽ ആണ് ഈ സംഭവം നടക്കുന്നത്. ഇപ്പോൾ വഴി തിരിച്ചുവിട്ട് വേറെ വഴിക്കാണ് വണ്ടികൾ പോകുന്നത്. അവിടെ ചെല്ലുന്നവരെ മൂന്നു കിലോമീറ്റർ ഇപ്പുറം പൊലീസ് തടയുന്നുണ്ട്. ശക്തമായ മഴയും കൊടുംകാറ്റുംപോലത്തെ കാറ്റുമാണ് അവിടെ, ഇപ്പോഴും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. കുറച്ചു മെലിഞ്ഞ ഒരാൾ പറന്നുപോകുന്ന തരത്തിലുള്ള കാറ്റാണ്.

പുഴ ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്. അവിടെയുള്ള ആൾക്കാരോടെല്ലാം മാറിത്താമസിക്കാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് ശുഭകരമായ ഒരു വാർത്ത ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അവിടെയെല്ലാം സന്ദർശിക്കാനും പരമാവധി ആളുകളെ കണ്ടു വിവരങ്ങൾ ശേഖരിക്കാനും എന്താണ് അവിടെ നടക്കുന്നതെന്ന് മനസിലാക്കാനും കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ പൊലീസും പട്ടാളവുമെല്ലാം വളരെ നല്ല പ്രവർത്തനമാണ് നടത്തുന്നത്.’’–സന്തോഷ് പണ്ഡിറ്റ് പറയുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!