ലോസ് ആഞ്ജലസ്:കാട്ടുതീയിൽ 24 പേരുടെ മരണം.കാറ്റ് വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് ലോസ് ആഞ്ജലസ് നിവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. സാൻഫ്രാൻസിസ്കോയെക്കാൾ വലിയൊരു പ്രദേശമാണ് ഇതിനകം കാട്ടുതീ വിഴുങ്ങിയത്. 16 പേരെ കാണാതായതായും വിവരമുണ്ട്ചൊവ്വാഴ്ച പുലർച്ച നാലുമുതൽ ബുധനാഴ്ച ഉച്ചവരെ മണിക്കൂറിൽ 80 മുതൽ 113 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. തീ കൂടുതൽ ആളിക്കത്താൻ കാറ്റ് ഇടയാക്കുമെന്ന് നാഷനൽ വെതർ സർവിസ് അധികൃതർ പറഞ്ഞു. കാട്ടുതീ ഏറ്റവും രൂക്ഷമാവുക ചൊവ്വാഴ്ചയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ റിച്ച് തോംസൺ പറഞ്ഞു.ലോസ് ആഞ്ജലസിൽ 40,000 ഏക്കർ പ്രദേശമാണ് ഇതിനകം കാട്ടുതീ ചുട്ടെരിച്ചത്. ഒന്നരലക്ഷം പേരെ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചു. ഇതിനകം 13 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏറ്റവും ശക്തമായ പാലിസേഡ്സ് തീ 13 ശതമാനത്തോളം അണക്കാനായി.
16 പേരുടെ മരണത്തിനിടയാക്കിയ ഈറ്റൺ തീ 27 ശതമാനത്തോളം കെടുത്തി. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ അഗ്നിബാധയാണിത്. ഹേസ്റ്റ് തീ 89 ശതമാനത്തോളം കെടുത്താനായതായും അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് ഈയാഴ്ച ഒടുവിൽ വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന് അധികൃതർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അഗ്നിബാധയുണ്ടായ പ്രദേശങ്ങളിലെ വസ്തുവകകൾ സംരക്ഷിക്കാൻ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്..