തിരുവനന്തപുരം: കഠിനംകുളത്തു യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് അവശനായ ജോൺസൺ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. അന്വേഷണസംഘം കോട്ടയത്തേക്ക് പുറപ്പെട്ടു.
കൊല്ലപ്പെട്ട ആതിരയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. അടുപ്പത്തിലായിരുന്ന ആതിരയോട് ഭർത്താവിനെയും മക്കളെയും വിട്ട് തന്റെ കൂടെ വരാൻ ജോൺസൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആതിര ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ജോൺസൺ കൊലപാതകം നടത്തിയത്.
ജനുവരി 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോൺസണിലേക്ക് അന്വേഷണം നീണ്ടത്. സംഭവ ദിവസം രാവിലെ 9 മണിയോടെ ജോൺസൺ കഠിനംകുളത്തെ ആതിരയുടെ വീട്ടിൽ എത്തിയിരുന്നു. മയക്കി കിടത്തിയ ശേഷം ആതിരയുടെ കഴുത്തറുത്തു എന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് സംസ്ഥാന വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.