ഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവതീർത്ഥിൽ’ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഇതോടെ സേവതീർത്ഥിൽ കൈക്കൊള്ളുന്ന ആദ്യ ഔദ്യോഗിക തീരുമാനമെന്ന ഖ്യാതിയും ഈ പേരുമാറ്റത്തിന് ലഭിച്ചു.
ഇംഗ്ലീഷിൽ ‘Kerala’ എന്നും ഹിന്ദിയിൽ ‘കേരൾ’ എന്നും ഉപയോഗിക്കുന്നതിന് പകരം എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തന്നെയാക്കാനാണ് കേന്ദ്ര തീരുമാനം. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിച്ചേക്കും.
സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രത്യേക താല്പര്യം അറിയിച്ചിരുന്നു.
