കഴക്കൂട്ടം മണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേക്കുന്നതാണ് ബജറ്റ് എന്ന് എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം ആർ.സി.സി യിലെ സ്ഥലപരിമിതി പരിഗണിച്ച് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി കൂടുതൽ സൗകര്യ പ്രദമായി 14 നിലയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 2.75 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരണത്തിനായി 28 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണ്ണയത്തിനും പരിചരണത്തിനും ആർ.സി.സിയ്ക്ക് 75 കോടി രൂപ അനുവദിച്ചു. നേരത്തേയുള്ള ക്യാൻസർ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 23.30 കോടി രൂപയും ക്യാൻസർ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും ആർ.സി.സി യുടെ വിഹിതത്തിൽ നിന്നും നീക്കി വെച്ചിട്ടുണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിൻ്റെ വിവിധ പ്രവർത്തനങ്ങൾക്കായി 22 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാർട്ട് ഫൗണ്ടേഷന് കാത്ത് ലാബ് സ്ഥാപിക്കാൻ 2 കോടി രൂപയും അനുവദിച്ചു.
തിരുവനന്തപുരം ടെക്നോ പാർക്കിന് 21 കോടി രൂപയും കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന് 19.50 കോടി രൂപയും അനുവദിച്ചു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ (ജി.ഐ.എഫ്.ടി) ന്റെ പഠനങ്ങൾ, സെമിനാറുകൾ, പരിശീലനം, ശിൽപ്പശാല, ഫെലോഷിപ്പ് എന്നീ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും പുതിയ ഹോസ്റ്റൽ ഉൾപ്പെടെയുളള കെട്ടിട നിർമ്മാണത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കഴക്കൂട്ടം മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിനായി അനുവദിച്ച 13 കോടി രൂപക്ക് പുറമെ ആണ് ഈ പദ്ധതികൾ. കേരളത്തിന്റെ ഐ.ടി നഗരമായ കഴക്കൂട്ടത്തിന് അർഹമായ പരിഗണന നൽകിയ ധനകാര്യ വകുപ്പ് മന്ത്രിക്കും സർക്കാരിനും എം.എൽ.എ കഴക്കൂട്ടത്തെ ജനതയുടെ നന്ദി അറിയിച്ചു.