സിനിമാ നടൻ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും 2011ൽ ആനക്കൊമ്പ് കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാൾ സമർപ്പിച്ച ഹർജിയിലുമാണ് വിധി. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്. മോഹൻലാലിനെതിരെ നടപടി തുടരണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും കോടതി തീർപ്പ് കൽപിക്കും
