തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കും. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിനു പകരം കെബി ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക.
നവംബർ 18 മുതലാണ് നവകേരള സദസ്. ഡിസംബർ 24 വരെ നീണ്ടു നിൽക്കും. ശേഷമായിരിക്കും പുനഃസംഘടന. മുന്നണിയിലെ നാല് ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു തീരുമാനം. നിലവിലെ മന്ത്രിമാരുടെ രണ്ടര വർഷമെന്ന കാലാവധി നവംബർ 20നു പൂർത്തിയാകും.
കേരളത്തോടുള്ള കേന്ദ്ര അവഗനയ്ക്കെതിരെ ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും നേരത്തെ തീരുമാനമായിരുന്നു. ദേശീയ തലത്തിൽ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജന പ്രതിനിധികളും പങ്കെടുക്കുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.