Balaramapuram child murder

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ദേവീദാസൻ അയൽക്കാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും പൂജയ്ക്കും മറ്റുമായി പുറത്തുനിന്നുള്ളവരാണ് വീട്ടിലെത്തിയിരുന്നതെന്നും അയൽക്കാര്‍. ദേവീദാസന്‍റെ പ്രവര്‍ത്തികളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

പ്രദീപൻ എന്ന പേരിൽ മുമ്പ് ശംഖമുഖത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ കരിക്കകത്തെത്തി പിന്നീട് മന്ത്രവാദത്തിലേക്കും ജ്യോതിഷത്തിലേക്കും പൂജയിലേക്കും തിരിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരിക്കകത്ത് ഭാര്യയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ പൂജയ്ക്കും മറ്റുമായി ക്ഷേത്ര സമാനമായ സ്ഥലം ഒരുക്കിയിരുന്നു. ഇവിടെ പലപ്പോഴും പൂജകളും മറ്റും നടക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാരനായ ഓമനക്കുട്ടൻ പറഞ്ഞു.

രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ളവരാണ് ഇവിടെ പൂജക്കും മറ്റും എത്താറുള്ളത്. വര്‍ഷങ്ങളായി ഇവിടെയുണ്ടെന്നും ഓമനക്കുട്ടൻ പറഞ്ഞു. പ്രദീപ് കുമാര്‍ എന്നായിരുന്നു ദേവീദാസന്‍റെ ആദ്യത്തെ പേര്. ഈ പേരിലായിരുന്നു മുട്ടക്കച്ചവടം. പിന്നീട് പാരൽ കോളേജിൽ പ്രദീപ്കുമാര്‍ എന്ന പേരിൽ തന്നെ അധ്യാപകനായും ജോലി ചെയ്തു.ഇതിനിടയിൽ എസ്‍പി കുമാര്‍ എന്ന കാഥികനായും അറിയപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷമാണ് ദേവീദാസൻ എന്ന പേരിൽ പൂജയും മറ്റു കാര്യങ്ങളുമായി കരിക്കകത്ത് സജീവമാകുന്നത്. ഇയാള്‍ പണം ഇയാള്‍ തട്ടിയെടുത്തതായി ശ്രീതു മൊഴി നൽകിയിരുന്നു. സ്വാമിയായി മാറിയതോടെ നാട്ടുകാര്‍ക്കിടയിൽ ഇയാള്‍ മുട്ടസ്വാമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ദേവീദാസന്‍ എന്നയാള്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍ എന്നും വിവരമുണ്ട്. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും സൂചനയുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!