പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം.
കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ലഭിക്കും.
ചൊവ്വാഴ്ചയാണ് ഇറാഖ് പാർലമെന്റ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പിന്നീട് ഇത് പിൻവലിച്ചു.
എന്നാൽ ഇപ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയി അംഗീകരിക്കുന്ന ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബിൽ വീണ്ടും പാർലമെന്റിൽ എത്തുകയായിരുന്നു. കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗത്തിന്റെ അവകാശ വാദം. കൂടാതെ ഭേദഗതി രാജ്യത്ത് ശരീയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കുമെന്നും ഷിയ വിഭാഗം പറയുന്നു.