ഇടുക്കി: ശാന്തൻപറ പേത്തൊട്ടിൽ ഉരുൾപൊട്ടൽ.ഞായറാഴ്ച വൈകിട്ട് 7 മുതൽ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.
രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.
പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെയാണ് വെളളം കവിഞ്ഞൊഴുകിയത്.
തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.
പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഉടുമ്പൻചോല ശാന്തൻപാറ റോഡില്‍ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.