യുഎസിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി.
ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തതു.

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.
യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ താൽക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്‍നോർ പറഞ്ഞു. വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.